എസ്. ജയ്‌ശങ്കർ 
India

''ഇതാണ് ഞങ്ങൾ സിഎഎ കൊണ്ടുവരാൻ കാരണം'', യുഎസിന്‍റെ സീനോഫോബിയ പരാമർശത്തെക്കുറിച്ച് ജയ്‌ശങ്കർ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലമാകാൻ കാരണം കുടിയേറ്റവിരുദ്ധതയാണെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പരാമർശം

VK SANJU

ന്യൂഡൽഹി: ഇന്ത്യയും ചൈനയും ജപ്പാനും റഷ്യയും കുടിയേറ്റവിരുദ്ധ രാജ്യങ്ങളാണെന്ന യുഎസ് പരാമർശത്തിനു പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ഈ രാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥ ദുർബലമാകുന്നത് കുടിയേറ്റവിരുദ്ധ (സീനോഫോബിയ) നിലപാട് കാരണമാണ് എന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പരാമർശം.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലമല്ലെന്നാണ് ബൈഡൻ ആദ്യമായി മനസിലാക്കേണ്ടതെന്ന് ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി. ഏതാനും വർഷങ്ങളായി ഏറ്റവും വേഗത്തിൽ വളരുന്ന മേജർ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണ്.

കഴിഞ്ഞ വർഷം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും മാറിയിരുന്നു. ഈ പതിറ്റാണ്ട് കഴിയും മുൻപ് വലുപ്പത്തിൽ മൂന്നാം സ്ഥാനത്തെത്തുന്ന വിധത്തിലുള്ള വളർച്ചയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടേതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സീനോഫോബിയ (കുടിയേറ്റവിരുദ്ധത) പരാമർശത്തിനു മറുപടിയായി പൗരത്വ നിയമ ഭേദഗതി (സിഎഎ) ആണ് ജയ്‌ശങ്കർ ഉദാഹരിച്ചത്. വിദേശ പൗരൻമാരെ സ്വാഗതം ചെയ്യുന്ന ഇന്ത്യയുടെ നയത്തിന്‍റെ ഭാഗമായാണ് സിഎഎ കൊണ്ടുവന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന വൈദേശിക ജനതയ്ക്കു മുന്നിൽ രാജ്യത്തിന്‍റെ അതിർത്തികൾ തുറന്നിടുന്ന നിയമമാണത്. ഇന്ത്യയിലേക്ക് വരേണ്ടത് അനിവാര്യമായിരിക്കുകയും, അവകാശമായിരിക്കുകയും ചെയ്യുന്ന ജനങ്ങൾക്കു വേണ്ടിയുള്ളതാണതെന്നും ജയ്‌ശങ്കർ അവകാശപ്പെട്ടു.

ലോക ചരിത്രം പരിശോധിച്ചാൽ ഏറ്റവും തുറന്ന സമൂഹങ്ങളിലൊന്നായിരുന്നു ഇന്ത്യയുടേത് എന്നു കാണാമെന്നും ജയ്‌ശങ്കർ പറഞ്ഞു.

ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പുവാങ്ങി കുറ്റ്യാടി കുട്ടിക്കൂട്ടം

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി