പൊതുപ്പണത്തിൽ നേതാക്കളെ മഹത്വവത്ക്കരിക്കണ്ട; കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതി
file image
ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അനുമതി നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഡിഎംകെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
മുൻകാല നേതാക്കളെ മഹത്വവത്ക്കരിക്കാൻ എന്തിനാണ് പൊതുപണം ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. അനുമതി നൽകാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പിൻവലിക്കാനും നിർദേശിച്ച സുപ്രീം കോടതി ആവശ്യമെങ്കിൽ ഹൈക്കോടതിയെ തന്നെ സമീപിക്കാനും നിർദേശിച്ചു.
തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ വല്ലിയൂർ വെജിറ്റബിൾ മാർക്കറ്റിന് സമീപം കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനായിരുന്നു സർക്കാർ നീക്കം. പൊതുസ്ഥലങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാൻ സർക്കാരിന് അനുമതി നൽകാൻ സാധിക്കില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.