ഛത്തിസ്‌ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്‌പുര്‍: ഛത്തിസ്‌ഗഡിലെ ബസ്തർ മേഖലയിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ രക്ഷാസേന വധിച്ചു. സുക്മയിൽ 12 പേരും ബീജാപുരിൽ രണ്ടു പേരുമാണു കൊല്ലപ്പെട്ടത്. ഏറെക്കാലമായി രക്ഷാസേന തേടിക്കൊണ്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ മംഗ്തു, ഹംഗ മഡ്കം എന്നിവരും കൊല്ലപ്പെട്ടെന്ന് അധികൃതർ.
ബസ്‌തര്‍ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തുമ്പോഴായിരുന്നു ഏറ്റുമുട്ടൽ. മൂന്നു മണിക്കൂറോളം വെടിവയ്പ്പ് നീണ്ടു നിന്നു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. .
ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങളിൽ നിന്ന് എകെ47 തോക്കും, ഇൻസാസ്, എസ്എൽആർ റൈഫിളുകളുമടക്കം ആയുധങ്ങൾ കണ്ടെടുത്തു.
ഈ വർഷം ഇതാദ്യമാണു ഛത്തിസ്ഗഡിൽ നക്സലുകളുമായി ഏറ്റുമുട്ടൽ. മാർച്ച് 31ന് രാജ്യം നക്സൽ മുക്തമാക്കുമെന്നാണു കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഛത്തിസ്ഗഡിൽ 285 നക്സലുകളെ വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒഡിഷയിലെ കന്ധമൽ ജില്ലയിൽ നടന്ന വെടിവയ്‌പ്പിലാണ് ആറ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു