48 മണിക്കൂർ, 2 ഓപ്പറേഷനുകൾ; 6 ഭീകരരെ വധിച്ചതായി സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടത്തിയെന്ന് ഇന്ത്യൻ സൈന്യം. ത്രാൽ ഗ്രാമത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ആറ് ഭീകരരെ വധിച്ചെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സേന ഇക്കാര്യങ്ങൾ പറഞ്ഞത്.
48 മണിക്കൂറിൽ 2 ഓപ്പറേഷനുകൾ നടത്തി. ഷോപ്പിയാനിലും പുൽവാമയിലും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി. ഷോപ്പിയാനിൽ വനത്തിനുള്ളിലും ത്രാലിൽ ഗ്രാമത്തിലുമായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ വീടുകൾക്കുള്ളിൽ ഒളിച്ചിരുന്നു. അവിടെ നിന്ന് അവരെ ഒഴിപ്പിച്ച ശേഷം ദൗത്യം വിജയകരമായി നടപ്പാക്കിയെന്നും സൈന്യം അറിയിച്ചു.
ലഷ്കർ ഇ തൊയ്ബയുടെ പോഷകസംഘടനയായ ടിആർഎഫിന്‍റെ പ്രധാന കമാൻഡർ ഷാഹിദ് കൂട്ടെയെ ഉൾപ്പെടെ വധിച്ചു. ഷാഹിദ് കുട്ടെയെ വധിച്ചത് വലിയ നേട്ടമായെന്നും സേന വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുത്ത സംഘടനയാണ് ടിആർഎഫ്.
പുതിയ ഇന്ത്യയെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയത്. തദ്ദേശീയമായി നിർമിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നിൽ ശത്രുക്കൾ നിഷ്പ്രഭരായെന്നും സൈന്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐഎംഎഫ് പാക്കിസ്ഥാന് സഹായം നൽകിയത് പുനഃപരിശോധിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.