ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്ക്
ന‍്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിന് അടിയന്തരമായി വൈദ‍്യസഹായം നൽകണമെന്ന് ആവശ‍്യപ്പെട്ട് പൊതുതാത്പര‍്യ ഹർജി. അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
വാങ്ചുക്കിനെ ആശുപത്രിയിലെത്തിക്കണമെന്നും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ കേന്ദ്ര, ഡൽഹി സർക്കാരുകൾക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്. വാങ്ചുക്കിന്‍റെ ആരോഗ‍്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും 8.5 കിലോ ശരീരഭാരം കുറഞ്ഞതായും നിരാഹാര സമരം തുടരുന്ന പക്ഷം അദ്ദേഹത്തിന് ജീവൻ നഷ്ടമാകുമെന്നും ഹർജിയിൽ പറയുന്നു.
അദ്ദേഹം മരണപ്പെട്ടാൽ അത് രാജ‍്യത്തിനും ലോകത്തിനും വലിയ നാണക്കേടായിരിക്കുമെന്നും കൊടും കുറ്റവാളിയെയോ, തീവ്രവാദിയെയോ പോലെയാണ് സർക്കാർ വാങ്ചുക്കിനെ പരിഗണിക്കുന്നതെന്നും അഭിഭാഷകൻ ഹർജിയിൽ ഉന്നയിച്ചു.
ഇക്കഴിഞ്ഞ ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇത് 18ാം ദിവസമാണ് അദ്ദേഹം നിരാഹാര സമരം നടത്തുന്നത്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും പരീക്ഷാക്രമക്കേട് മൂലം ജീവനൊടുക്കിയ വിദ‍്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് സിജെപിയുടെ പ്രധാന ആവശ‍്യം.