മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 5 പേർ മരിച്ചു; 6 പേർ ഗുരുതരാവസ്ഥയിൽ
പ്രതീകാത്മക ചിത്രം- എഐ
ഭോപ്പാൽ: മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ചതിനെ തുടർന്ന് 5 പേർ മരിച്ചു. മധ‍്യപ്രദേശിലെ സാഗർ ജില്ലയിലെ ബരാജ് ഗ്രാമത്തിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. വ‍്യാജ മദ‍്യം കഴിച്ച മറ്റ് 6 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
സംഭവത്തിൽ ജില്ലാ ഭരണകൂടം മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബരാജ് ഗ്രാമത്തിലെ ഒരുകൂട്ടം ആളുകൾ ശനിയാഴ്ചയാണ് രാത്രിയോടെയാണ് മദ‍്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവരുടെ നില വഷളാകുകയും ഛർദിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 6 പേരുടെ ജീവൻ രക്ഷിക്കാനായില്ല.
വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമെ യഥാർഥ കാരണം വ‍്യക്തമാകുകയുള്ളൂ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അനുരാഗ് സുജാനിയ പറഞ്ഞു.
എക്സൈസ് വകുപ്പ് ഉദ‍്യോഗസ്ഥർ അടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിച്ചേരുകയും മദ‍്യക്കുപ്പികൾ പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ബോംബെ വിസ്കി എന്ന പേരിൽ വ‍്യാജ മദ‍്യം വിൽക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിച്ച് ഒരു മദ‍്യ കരാറുകാരൻ എക്സൈസിന് പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.