നീറ്റ് വിവാദത്തിൽ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിച്ച് ഡൽഹി സർക്കാർ
ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. ഇതുവരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത 13 എഫ്ഐആറുകളാണ് പിൻവലിക്കുക. ലെഫ്റ്റനന്‍റ് ഗവർണറുടെ അനുമതിയോടെയാണ് ഡൽഹി സർക്കാർ വ്യാഴാഴ്ച ഉത്തരവ് ഇറക്കിയത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കരുതെന്നും, കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും വിദ്യാർഥികൾക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാരിന്‍റെ നടപടി.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ വൻ സമരമാണ് അരങ്ങേറിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പാർലമെന്‍റ് മാർച്ചിൽ വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തത്.