ചെന്നൈ: ചെന്നൈയിലെ അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. ചൊവ്വാഴ്ച രാത്രിയോടെയാണീ ദാരുണസംഭവം നടന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയെ ക്യാമ്പസിനുള്ളിൽ വെച്ചാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.
പാതിരാ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്നും പെൺകുട്ടി സീനിയർ ആയ ആണ്‍സുഹൃത്തിനൊപ്പം ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരു എന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ കോട്ടൂർപുരം പൊലീസ് കേസെടുത്തു. അക്രമികള്‍ ക്യാംപസിനുളളിലുള്ളവരാണോ, പുറത്തുനിന്നുള്ളവരാണോ എന്നറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. നഗരത്തിലെ ഹൃദയഭാഗത്തുള്ള ക്യാംപസിനുള്ളില്‍ നടന്ന സംഭവം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.