ചെന്നൈ: സംസ്കൃതം മൃതഭാഷയെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരു പുസ്തപ്രകാശനച്ചടങ്ങിലാണ് ഉദയനിധിയുടെ വിവാദ പരാമർശം. തമിഴ് ഭാഷയുടെ വികസനത്തിന് കേന്ദ്ര സർക്കാർ വെറും 150 കോടി രൂപ മാത്രമാണു നൽകിയത്. എന്നാൽ, മൃതഭാഷയായ സംസ്കൃതത്തിന് 2400 കോടി രൂപ നൽകിയെന്നും ഉദയനിധി.
എന്നാൽ, സംസ്കൃതത്തെ മൃതഭാഷയെന്നു വിളിച്ചതിനെതിരേ ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തി. ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതു കരുതലോടെ വേണം. ഒരു ഭാഷയെയും മൃതമെന്നു വിളിക്കരുത്, പ്രത്യേകിച്ച് ഇന്നും ആചാരങ്ങളിലും പ്രാർഥനകളിലും രാജ്യമൊട്ടാകെ ഉപയോഗിക്കുന്ന ഭാഷയായ സംസ്കൃതത്തെ.
ഒരു ഭാഷയെ പുകഴ്ത്തുകയും മറ്റൊന്നിനെ ഇകഴ്ത്തുകയും ചെയ്യുന്ന മനോഭാവം തെറ്റാണ്. ഭാഷയെയും സംസ്കാരത്തെയും കുറിച്ച് സംസാരിക്കുമ്പോൾ നേതാക്കൾ ഉത്തരവാദിത്വം കാണിക്കണം. തമിഴൊരു തുറന്ന ഭാഷയാണ്. സംസ്കൃതത്തിൽ നിന്നു നിരവധി വാക്കുകൾ അതിലേക്ക് സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.