ആർ.എൻ. രവി
ചെന്നൈ: കോളെജ് വിദ‍്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാൻ ആവശ‍്യപ്പെട്ട് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. മധുരയിലെ ഒരു കോളെജ് പരിപാടിക്കിടെയായിരുന്നു സംഭവം. സർക്കാരിനെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച ഗവർണർ വിദ‍്യാർഥികളോട് ജയ് ശ്രീ റാം വിളിക്കാൻ ആവശ‍്യപ്പെടുകയായിരുന്നു.
ഇതിനു പിന്നാലെ വിദ‍്യാർഥികൾ ജയ് ശ്രീ റാം വിളിക്കുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം. സംഭവം വിവാദമായതിനു പിന്നാലെ ഗവർണറെ വിമർശിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
ഗവർണർ ഭരണഘടന ലംഘിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ‍്യത്തിന്‍റെ മതേതര മൂല‍്യങ്ങൾക്ക് എതിരാണ് ഗവർണറുടെ പ്രവൃത്തിയെന്നും ഡിഎംകെ നേതാവ് ധരണീധരൻ പറഞ്ഞു.
ഗവർണർ ആർഎസ്എസ് വക്താവാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗവർണർ മതനേതാവിനെപോലെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് എംഎൽഎ ആസാൻ മൗലാനയും ചൂണ്ടിക്കാട്ടി.