സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആക്കുന്ന ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34ൽ നിന്ന് 38 ആക്കുന്നതിനുള്ള ഓർഡിനൻസിനു പകരമുള്ള ബിൽ ലോക്സഭ പാസാക്കി. തിങ്കളാഴ്ച ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അയോധ്യ രാമക്ഷേത്ര കൊള്ളയും ഉന്നയിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്നാണ് ചർച്ച നടക്കാതിരുന്നത്. ഓർഡിനൻസ് പുറപ്പെടുവിച്ചതിനെ അപലപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയവും ശബ്ദവോട്ടോടെ തള്ളിക്കളഞ്ഞു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബില്ലിനെ കുറിച്ച് ഹ്രസ്വമായ ആമുഖ പ്രസംഗം നടത്തിയ ശേഷം പ്രമേയത്തെക്കുറിച്ച് അംഗങ്ങൾ സംസാരിക്കാൻ അധ്യക്ഷൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടർന്നതിനാൽ ബിൽ വോട്ടിനിട്ട് പാസാക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്ന ബില്ലും സമാനമായി ചർച്ചയില്ലാതെയാണ് ലോക്സഭ പാസാക്കിയത്. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026 പാസായതിന് പിന്നാലെ ലോക്സഭ ഒരു ദിവസത്തേക്ക് പിരിഞ്ഞു.