അസിസ്റ്റന്‍റ് കമാൻഡന്‍റ് സോണിയ സെഹ്‌റാവത്ത്
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) സമരത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ (ആർഎഎഫ്) ഓഫീസറായ സോണിയ സെഹ്‌റാവത്ത്. പ്രതിഷേധത്തിനിടെ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറി വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്.
ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സോണിയ സെഹ്‌റാവത്തിന് സംഘർഷത്തിനിടെ പരിക്കേറ്റിരുന്നു. പിന്നീട് വിവിധ മാധ്യമങ്ങളോട് സംസാരിച്ച അവർ, പ്രതിഷേധക്കാർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചിരുന്നു. ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്നും അവർ പറഞ്ഞിരുന്നു.
സംഭവത്തിന് രണ്ടു ദിവസത്തിനുശേഷം സോണിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവച്ചതായി പറയപ്പെടുന്ന ഒരു സ്റ്റോറിയുടെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അതിൽ ചത്തുകിടക്കുന്ന ഒരു കോക്രോച്ചിന്‍റെ ചിത്രത്തോടൊപ്പം "സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാനാണ് ഇറങ്ങുന്നത്'' എന്ന കുറിപ്പുണ്ടായിരുന്നു. പിന്നീട് ഈ സ്റ്റോറി അക്കൗണ്ടിൽനിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സ്റ്റോറി വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.
ആരാണ് സോണിയ സെഹ്‌റാവത്ത് ?
കേന്ദ്ര റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) അസിസ്റ്റന്‍റ് കമാൻഡന്‍റാണ് സോണിയ സെഹ്‌റാവത്ത്. കലാപനിയന്ത്രണത്തിനും ജനക്കൂട്ട നിയന്ത്രണത്തിനുമായി പ്രവർത്തിക്കുന്ന സിആർപിഎഫിന്‍റെ പ്രത്യേക വിഭാഗമായ റാപ്പിഡ് ആക്ഷൻ ഫോഴ്സിലാണ് അവർ സേവനമനുഷ്ഠിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്‍റെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് അസിസ്റ്റന്‍റ് കമാൻഡന്‍റ് പരീക്ഷ വിജയിച്ചാണ് അവർ സേനയിൽ ചേർന്നത്. ഹരിയാന സ്വദേശിനിയാണ് സോണിയ.
പൊലീസ് സേവനത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് സോണിയ. ഇൻസ്റ്റഗ്രാമിൽ ആറു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അവർ വ്യക്തിജീവിതം, ഫിറ്റ്നസ്, ഡാൻസ് വീഡിയോകൾ, ട്രെൻഡിങ് റീലുകൾ, ഔദ്യോഗിക ജീവിതത്തിലെ വിശേഷങ്ങൾ എന്നിവ പങ്കുവയ്ക്കാറുണ്ട്.