തിരുപ്പതി: ആന്ധ്ര പ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ടോക്കണെടുക്കുന്ന ക്യൂവിൽ അനിയന്ത്രിതമായ തിക്കും തിരക്കും. ആറ് പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
ബൈരാഗി പട്ടീദ പാർക്കിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലാണ് ദുരന്തമുണ്ടായത്. ജനുവരി 10 മുതൽ 19 വരെ നടത്തുന്ന വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടോക്കൺ വിതരണമാണ് ഇവിടെ നടത്താനിരുന്നത്.
നാലായിരത്തോളം പേരാണ് ദർശനത്തിനു ടിക്കറ്റെടുക്കാനുള്ള ക്യൂവിലുണ്ടായിരുന്നത്. രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന കൗണ്ടറിനു മുന്നിൽ തലേ ദിവസം വൈകിട്ട് തന്നെ കനത്ത തിരക്ക് രൂപപ്പെടുകയായിരുന്നു.
ടോക്കൺ വിതരണത്തിനുള്ള ക്യൂ തുടങ്ങിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്.
വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠ ദ്വാരത്തിലൂടെയുള്ള പ്രത്യേക ദർശനത്തിനുള്ള ടോക്കൺ എടുക്കാനാണ് ഏറ്റവും കൂടുതൽ തിരക്കുണ്ടായത്.