അഞ്ച് രൂപയുണ്ടെങ്കിൽ ഹൈഡ്രജൻ ട്രെയിനിൽ പോകാം; പുകയുമില്ല, ശബ്ദവും കുറവ്
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹരിയാനയിൽ വച്ച് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. നമോ ഗ്രീൻ റെയിൽ എന്നാണ് ഹൈഡ്രജൻ ട്രെയിനിന് ഇന്ത്യ നൽകിയിരിക്കുന്ന പേര്. ജർമനി, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്.
കുറഞ്ഞ ടിക്കറ്റ് ചാർജാണ് ഹൈഡ്രജൻ ട്രെയിനിന്‍റെ പ്രധാന സവിശേഷത. അഞ്ച് രൂപ മുതലാണ് ടിക്കറ്റ് ലഭിക്കുക. പരമാവധി ടിക്കറ്റ് ചാർജ് 25 രൂപയാണ്. ഹരിയാനയിലെ ജിന്ദ് ജംഗ്ഷൻ മുതൽ സോണിപത് വരെയാണ് ട്രെയിൻ സർവീസ്.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വിധത്തിലാണ് ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും ഇന്ത്യയിൽ മണിക്കൂറിൽ 75 കിലോമീറ്ററാണ് പരമാവധി വേഗം. 2600 പേർക്ക് വരെ ട്രെയിനിൽ സഞ്ചരിക്കാം. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഉപോൽപ്പന്നമായി നീരാവി മാത്രമേ പുറന്തള്ളുകയുള്ളൂ. ശബ്ദമലിനീകരണവും വളരെ കുറവായിരിക്കും.