പശുവിനെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചു, മതിലിൽ ഇടിച്ച് തീപിടിച്ചു; കോൺഗ്രസ് എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭോപ്പാൽ: പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോൺഗ്രസ് എംഎൽഎ സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് തീപിടിച്ചു. എംഎൽഎയും സുരക്ഷാസേനയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ യോഗേന്ദ്ര സിങ് ബാബ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ജബൽപൂരിൽ നിന്ന് സ്വന്തം ഗ്രാമമായ ഘുർവാദയിലേക്ക് പോവുകയായിരുന്നു എംഎൽഎ. സിഓനി ജില്ലയിലെ ബഞ്ചാരി ഗ്രാമത്തിന് സമീപം ദേശിയപാത 44ൽ വച്ച് ഒരു പശു വണ്ടിക്ക് കുറുകെ ചാടി. പശുവിനെ രക്ഷിക്കാൻ ഡ്രൈവർ വണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ ബഞ്ചാരി ഹൈസ്കൂളിന്‍റെ മതിലിൽ ഇടിച്ചു.
എംഎൽഎയ്ക്കൊപ്പം ഗൺമാൻ രാജു ധുർവെ, ഡ്രൈവർ അന്നു എന്നിവരാണ് വാഹനത്തിലുണ്ടായത്. മതിലിൽ ഇടിച്ച് തീപിടിച്ച വാഹനത്തിൽ നിന്നും നാട്ടുകാരാണ് മൂവരേയും പുറത്തെത്തിച്ചത്. ഉടൻതന്നെ മൂവരേയും ആശുപത്രിയിലേക്ക് മാറ്റി.