ടിവികെ സഖ്യകക്ഷികളുടെ യോഗത്തിന് നേതൃത്വം നൽകി മുഖ്യമന്ത്രി വിജയ്
ചെന്നൈ: ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) സഖ്യകക്ഷികളുടെ യോഗം മുഖ്യമന്ത്രി സി. ജോസഫ് വിജയ‌്‌യുടെ അധ്യക്ഷതയിൽ ചെന്നൈയിൽ ആരംഭിച്ചു. സഖ്യത്തിന് ഔദ്യോഗിക പേര് നൽകുന്നതുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തുകയാണ് യോഗത്തിന്‍റെ ലക്ഷ്യം.
അതേസമയം പനയൂരിലെ ടിവികെ ആസ്ഥാനത്ത് ബുധനാഴ്ച നടന്ന യോഗത്തിൽ ഇടതുപാർട്ടി നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. സർക്കാരിനെ പിന്തുണയ്ക്കുന്ന സിപിഎം, സിപിഐ എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.
തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബി. മണികം ടാഗോർ, രാജ്യസഭാംഗവും നിയമസഭയിലെ പാർട്ടി ഫ്ലോർ ലീഡറുമായ പ്രവീൺ ചക്രവർത്തി, നിയമസഭാംഗം തരാഹൈ കുത്ബർട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാക്കളായ വൈകോ, മകൻ ദുരൈ വൈകോ, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) അധ്യക്ഷൻ തോൽ തിരുമാവളവൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളായ കെ.എം. കാദർ മൊഹിദീൻ, എ.എം. ഷാജഹാൻ, സയ്യിദ് ഫാറൂഖ് ബാഷ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചതിനു പിന്നാലെ നടക്കുന്ന രണ്ടാമത്തെ പ്രധാന യോഗമാണിത്. സഖ്യത്തിന്‍റെ ഘടന ഔദ്യോഗികമായി ക്രമീകരിക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.