സമർഥ് സിങ്, ട്വിഷ ശർമ
ഭോപ്പാൽ: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. ട്വിഷ ശർമയുടെ അമ്മായിയമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിങ് മകന്‍റെ വിവാഹ സമയത്ത് 2 ലക്ഷം രൂപ ആവശ‍്യപ്പെട്ടുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
മേയ് 25നാണ് 32കാരിയായ ട്വിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഭോപ്പാൽ പൊലീസിൽ നിന്നും സിബിഐ ഏറ്റെടുക്കുന്നത്. കേസ് ഏറ്റെടുത്തതിനു പിന്നാലെ സിബിഐ ട്വിഷയുടെ ഭർത്താവിനും അമ്മായമ്മയ്ക്കുമെതിരേ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ട്വിഷ ശർമയും സമർഥ് സിങ്ങും ഉത്തർപ്രദേശിലെ നോയിഡയിൽ വച്ച് വിവാഹിതരാകുന്നത്. വിവാഹ സമയത്ത് ഗിരിബാല സിങ്ങിന്‍റെ ആവശ‍്യ പ്രകാരം ട്വിഷയുടെ കുടുംബം 2 ലക്ഷം രൂപ സ്ത്രീധനമായി നൽകിയിരുന്നു.
എന്നാൽ വിവാഹത്തിനു ശേഷം സ്ത്രീധനത്തിന്‍റെ പേരിൽ ട്വിഷയെ സമർഥ് സിങ്ങും ഗിരിബാല സിങ്ങും ചേർന്ന് പരിഹസിച്ചുവെവന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.സ്ത്രീധനത്തിന്‍റെ പേരിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിവാഹശേഷം മാനസികവും ശാരീരികവുമായ പീഡനങ്ങൾ ട്വിഷ നേരിട്ടതായാണ് കുടുംബം ആരോപിക്കുന്നത്.
ഭോപ്പാലിലെ കറ്റാര ഹിൽസ് പ്രദേശത്തെ ഭർതൃ വീട്ടിൽ മേയ് 12നാണ് ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തെ ചൊല്ലി ഭർത്താവും കുടുംബവും നടത്തിയ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ട്വിഷയുടെ കുടുംബം ആരോപിച്ചെങ്കിലും സമർഥ് സിങ്ങിന്‍റെ കുടുംബം ഇത് തള്ളുകയും ട്വിഷയുടെ മരണം ആത്മഹത‍്യയാണെന്ന് പറയുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സമർഥ് സിങ്ങിനെ അന്വേഷണ സംഘം അറസ്റ്റ് ചെ്യതിരുന്നു.