വാരാണസി: ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് വാരാണസി കോടതി. റിപ്പോർട്ട് സമർപ്പിക്കാൻ 3 ആഴ്ചകൾ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. എഎസ്ഐ കൃത്യസമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് പറഞ്ഞു. ഹർജി ഡിസംബർ 11ന് വീണ്ടും പരിഗണിക്കും.
വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധരിൽ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിക്കുന്നതിനായാണ് എഎസ്ഐ കൂടുതൽ സമയം ചോദിച്ചത്. ഓഗസ്റ്റ് നാലിനാണ് ഗ്യാൻവാപിയിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചത്.
പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പള്ളി മറ്റൊരു ഹിന്ദു ക്ഷേത്രത്തിനു മുകളിലാണ് സ്ഥാപിച്ചതെന്ന വാദത്തേത്തുടർന്നാണ് പരിശോധന നടത്തിയത്.