വിജയ് മല്യ
ലണ്ടൻ: ഇന്ത്യയിലേക്ക് തിരികെ വരാനുള്ള തടസം ബോംബെ ഹൈക്കോടതിയെ അറിയിച്ച് വ്യവസായി വിജയ് മല്യ. പാസ് പോർട്ട് റദ്ദാക്കിയിരിക്കുകയാണെന്നും, യുകെ കോടതിയുടെ ഉത്തരവ് പ്രകാരം ഇംഗ്ലണ്ടിൽ നിന്നും വെയിൽസിൽ നിന്നും പുറത്തുകടക്കുന്നതിന് വിലക്ക് ഉള്ളതിനാൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള കൃത്യമായ സമയം പറയാൻ കഴിയില്ലെന്ന് മല്യ അറിയിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചിനാണ് മല്യ തന്‍റെ അഭിഭാഷകനായ അമിത് ദേശായി വഴി സത്യവാങ്മൂലം സമർപ്പിച്ചത്.
നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ച ഉത്തരവിനെയും നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളി നിയമത്തിന്‍റെ ഭരണഘടനപരമായ സാധുതയെയും ചോദ്യം ചെയ്തുളള മല്യയുടെ ഹർജികൾ നിലനിർത്തിക്കൊണ്ട് വിചാരണ നേരിടാൻ ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ സത്യവാങ്മൂലം നൽകിയത്.
യുകെ കോടതികളുടെ നിയന്ത്രണങ്ങൾ കാരണം യാത്ര ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് സത്യവാങ്മൂലത്തിൽ മല്യ പറഞ്ഞു. ഹർജി പരിഗണിക്കാൻ ഹൈക്കോടതിക്ക് മല്യയുടെ സാന്നിധ്യം ഇന്ത്യയിൽ ആവശ്യമില്ലെന്നും ദേശായി പറഞ്ഞു. എന്നാൽ ഈ ആവശ്യത്തെ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ഹൈക്കോടതിയുടെ അസാധാരണമായ റിട്ട് അധികാരപരിധി മല്യ ദുരുപയോഗം ചെയ്തതായി അദ്ദേഹം പറഞ്ഞു.നിയമംഅനുസരിക്കാത്ത ഒരാൾക്ക് കോടതിയിൽ നിന്ന് വിവേചനാധികാരത്തിലുള്ള ആശ്വാസം തേടാൻ കഴിയില്ലെന്നും മേത്ത പറഞ്ഞു. മല്യ സമർപ്പിച്ച സത്യവാങ് മൂലം ഫയൽ ചെയ്യാനും കേസ് അടുത്തമാസം കൂടുതൽ വാദം കേൾക്കാനായി മാറ്റിവെയ്ക്കാനും ബെഞ്ച് നിർദേശിച്ചു