പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫ് ബിൽ സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്‌ക്കായുള്ള കൂട്ടായ അന്വേഷണത്തിൽ ഒരു നിർണായക നിമിഷമാണ്. വളരെക്കാലമായി പിന്നാക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ സഹായിക്കുന്നതാണിതെന്നും മോദി എക്സ് പോസ്റ്റിലൂടെ അവകാശപ്പെട്ടു.
പാർലമെന്‍ററി സമിതി ചർച്ചകളിൽ പങ്കെടുത്തവരെയും, കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചവരെയും, നിയമനിർമാണങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകിയ എല്ലാ പാർലമെന്‍റ് അംഗങ്ങളെയും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പാർലമെന്‍ററി സമിതിക്ക് വിലപ്പെട്ട അഭിപ്രായങ്ങൾ അയച്ച എണ്ണമറ്റ ആളുകൾക്കും പ്രത്യേക നന്ദി. വിപുലമായ ചർച്ചയുടെയും സംഭാഷണത്തിന്‍റെയും പ്രാധാന്യം വീണ്ടും ഉറപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി.
പതിറ്റാണ്ടുകളായി, സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്‍റെയും അഭാവമാണ് വഖഫ് സമ്പ്രദായത്തിലുള്ളത്. ഇത് പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ, ദരിദ്ര മുസ്ലിമുകൾ എന്നിവരുടെ താത്പര്യങ്ങൾക്ക് ദോഷം ചെയ്തു. പാർലമെന്‍റ് പാസാക്കിയ നിയമങ്ങൾ സുതാര്യത വർധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.
"എല്ലാ പൗരന്‍റെയും അന്തസിന് മുൻഗണന നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇങ്ങനെയാണ് നമ്മൾ കൂടുതൽ ശക്തവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, കൂടുതൽ അനുകമ്പയുള്ളതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്", മോദി എക്സിൽ കുറിച്ചു.
നീണ്ട 13 മണിക്കൂറിലേറെ നേരത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.10 ഓടെയായിരുന്നു രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എംപിമാര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. വഖഫ് ഭേദഗതി ബില്‍ വ്യാഴാഴ്ച ലോക്‌സഭയും അംഗീകരിച്ചിരുന്നു. ഇതോടെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബില്ലിനു അംഗീകാരം ലഭിച്ചു.
ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. രാഷ്‌ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്‍റെ പേര് 'ഉമീദ് ബിൽ' (ഏകീകൃത വഖഫ് മാനേജ്മെന്‍റ്, എംപവർമെന്‍റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്‍റ് ആക്‌ട് 1995) എന്നായി മാറും.