ന്യൂഡൽഹി: ഗാസയിലും ഇറാനിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇന്ത്യ മൗനം പാലിക്കുന്ന രാജ്യം പിന്തുടർന്നുവരുന്ന ധാർമിക, നയതന്ത്ര പൈതൃകങ്ങളിൽ നിന്നുള്ള വ്യതിയാനമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇറാനു മേൽ ഇസ്രയേൽ നടത്തിയ ആക്രമണം നിയമവിരുദ്ധവും പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റവുമാണ്.
ഇന്ത്യ ഇതിനെ അപലപിക്കാത്തതു മൂല്യങ്ങളുടെ കീഴടങ്ങലാണെന്നും സോണിയ. ഒരു ഇംഗ്ലിഷ് പത്രത്തിലെഴുതിയ ലേഖനത്തിലാണു സർക്കാരിനെ സോണിയ രൂക്ഷമായി വിമർശിച്ചത്. ഇസ്രയേലിനൊപ്പം സ്വതന്ത്ര പലസ്തീൻ എന്ന സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഇന്ത്യയുടെ ദീർഘകാലവും തത്വാധിഷ്ഠിതവുമായ പ്രതിബദ്ധത നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചു.
രാജ്യത്തിന്‍റെ ശബ്ദം ഉയർത്താൻ ഇനിയും വൈകിയിട്ടില്ല. ഇന്ത്യ വ്യക്തതയോടെ സംസാരിക്കുകയും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയും ചെയ്യണം. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ലഘൂകരിക്കാൻ എല്ലാ നയതന്ത്രമാർഗങ്ങളും ഉപയോഗിക്കണമെന്നും സോണിയ.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ കീഴിലുള്ള നിലവിലെ ഇസ്രായേൽ നേതൃത്വത്തിന് "സമാധാനത്തിന് തുരങ്കം വയ്ക്കുന്നതിലും തീവ്രവാദത്തെ വളർത്തുന്നതിലും ദീർഘവും ദൗർഭാഗ്യകരവുമായ റെക്കോഡുണ്ടെന്നും സോണിയ കുറ്റപ്പെടുത്തി.