ബലാത്സംഗ ശ്രമങ്ങൾ എന്തൊക്കെ? കോടതികൾക്ക് കർശന നിർദേശം നൽകി സുപ്രീം കോടതി
Supreme court of India
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസുകളുമായി ബന്ധപ്പെട്ട് കർശന നിർദേശവുമായി സുപ്രീം കോടതി. ഇത്തരം കേസുകളിൽ കോടതികളും പൊലീസുകളും പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ അക്കാഡമി തയാറാക്കിയ റിപ്പോർട്ട് പിന്തുടരാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ജഡ്ജിമാർ, പൊലീസ്, പ്രോസിക്യൂട്ടർമാർ എന്നിവരെല്ലാം ഈ റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങൾ പിന്തുടരണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദമായ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നടപടി.
ഈ ഉത്തരവിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പറ്റ്ന ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. 2008ലായിരുന്നു ഈ ഉത്തരവ്. ഫോട്ടൊഗ്രഫി സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ സ്പർശിക്കുകയും ചെയ്തത് ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്നാണ് പറ്റ്ന കോടതി വിധിച്ചത്.