ഭർത്താവിനേക്കാൾ ശമ്പളമുള്ള ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയില്ല; കർണാടക ഹൈക്കോടതി
ബംഗളൂരു: ഭാര്യയ്ക്ക് ഭർത്താവിനെക്കാൾ വരുമാനം കൂടുതലുണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് ജീവനാംശം നൽകാൻ ഉത്തരവിടരുതെന്ന് കർണാടക ഹൈക്കോടതി. ഇടക്കാലത്തേക്കോ അന്തിമമായോ ജീവനാംശം നൽകാൻ ഉത്തരവിടുമ്പോൾ ഭർത്താവിന്‍റെ ജീവിതനിലവാരത്തിന് സമാനമായി ജീവിക്കാൻ ഭാര്യയ്ക്ക് മറ്റ് വരുമാന സ്രോതസുകളില്ലെന്ന് കോടതി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യയ്ക്ക് ഭർത്താവിനെക്കാൾ വരുമാനവും സാമ്പത്തിക ഭദ്രതയുമുണ്ടെങ്കിൽ, കുട്ടികളെ നോക്കുന്നതടക്കമുള്ള മറ്റു ബാധ്യതകളില്ലെങ്കിൽ, ഭർത്താവ് ജീവനാംശം നൽകേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ വിധി.
ഗോണിക്കുപ്പ സ്വദേശിയായ 37 വയസുകാരന്‍റെ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ നിർണായക നിർദേശം. ഭാര്യയ്ക്ക് മാസം ഒരു ലക്ഷം രൂപ വരുമാനമുണ്ടെന്നും ഭാര്യയ്ക്ക് സ്വന്തം നിലയിൽ ജീവിക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടെന്നും ഇവിടെ ഭർത്താവിന്‍റെ പ്രതിമാസം വരുമാനം 60,646 രൂപയാണെന്നും കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു.
അതിനാൽ തന്നെ ഭർത്താവ് ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ ജീവനാംശം നൽകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗാർഹിക പീഡന നിരോധന നിയമപ്രകാരം അടക്കം മറ്റ് വകുപ്പുകൾ പ്രകാരമോ ഭാര്യ പരാതി നൽകിയാൽ ഉടൻ തന്നെ ജീവനാംശത്തിന് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു.