വനിതാ സംവരണം; കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പാർലമെന്‍റിൽ പ്രതിപക്ഷപ്രതിഷേധം. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണയിച്ച് അതിൽ വനിത സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേന്ദ്രത്തിന്‍റെ നിർദേശം ഭരണഘടന വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന ഏർപ്പെടുത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇത് വെറും വാക്കാലുള്ള ഉറപ്പ് മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു. 2023 ൽ പാസാക്കിയ വനിത സംവരണ നിയമം വ്യാഴാഴ്ച രാത്രിതന്നെ വിജ്ഞാപനം ചെയ്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.
പ്രാബല്യത്തിൽ ഇല്ലാതിരുന്ന ഒരു നിയമത്തിൽ എങ്ങനെയാണ് ഭേദഗതി കൊണ്ടുവരിക എന്ന ചോദ്യം കനിമൊഴി ഉന്നയിച്ചു. സഭയിൽ ചർച്ച നടക്കുന്നതിനിടെ നിയമം നോട്ടിഫൈ ചെയ്തത് സഭയോടുള്ള അനാദരവാണെന്ന് അവർ ആരോപിച്ചു. ജനസംഖ്യ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതെന്ന് കനിമൊഴി ആരോപിച്ചു. 1976ൽ ഇന്ദിരാഗാന്ധി സർക്കാരും പിന്നീട് വാജ്പേയി സർക്കാരും സീറ്റുകളുടെ എണ്ണം മരവിപ്പിച്ചത് ജനസംഖ്യ നിയന്ത്രണം പാലിക്കുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു. എന്നാൽ പുതിയ നീക്കം വാഗ്ദാനങ്ങളുടെ ലംഘനമാണെന്ന് കനിമൊഴി ആരോപിച്ചു. അതേസമയം ഭരണഘടന ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിലവിൽ സർക്കാരിനില്ലെന്നാണ് വിവരം.