യുവാവ് HIV ബാധിത രക്തം കുത്തിവച്ചു, യുവതി തൂങ്ങിമരിച്ചു
ഹൈദരാബാദ്: വിവാഹ അഭ്യർഥന നിരസിച്ചതിന്‍റെ ദേഷ്യത്തിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോഹർ എന്ന യുവാവാണ് യുവതിക്ക് എച്ച്ഐവി രക്തം കുത്തിവച്ചത്. മാർച്ച് 11 നാണ് സംഭവം നടന്നത്.
വിവാഹ ആലോചനയിൽ നിന്ന് യുവതി പിന്മാറിയതിനെ തുടർന്ന് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി എച്ച്ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. രമണി എന്ന യുവതിയുടെ ശരീരത്തിലാണ് രക്തം കുത്തിവച്ചത്. രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തേ നിശ്ചയിച്ചിരുന്നു. മനോഹറിന്‍റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണ്. ഇതിനാൽ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ ഇയാൾക്ക് രോഗമുണ്ടെന്ന് തെളിഞ്ഞു. .
ഇതോടെ യുവതി വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിന്‍റെ പകയിലാണ് യുവാവ് അക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആക്രമണത്തിന്‍റെ ആഘാതത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു