റാസൽ ഖൈമയിൽ നിന്ന് ഗാസയിലേക്ക് സഹായക്കപ്പൽ
ദുബായ്: 4,000 ടൺ സഹായ വസ്തുക്കളുമായി റാസൽ ഖൈമയിൽ നിന്നുള്ള സഹായക്കപ്പൽ ഗാസയിലേക്ക് പുറപ്പെട്ടു. യുഎഇ സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ നിർദേശ പ്രകാരമാണ് സഹായം എത്തിക്കുന്നത്.
സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്’ എന്ന് പേരിട്ട കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തേക്കാണ് പോകുന്നത്. ഇവിടെ നിന്ന് സഹായ വസ്തുക്കൾ ഗാസയിലേക്ക് എത്തിക്കും. സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3’മായി സഹകരിച്ചാണ് സഹായം നൽകുന്നത്.
ഭക്ഷ്യവസ്തുക്കൾ, ശീതകാല വസ്ത്രങ്ങൾ, താമസ സൗകര്യ സാമഗ്രികൾ, അവശ്യ ഗൃഹോപകരണങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, എന്നിവയാണ് സഹായ വസ്തുക്കളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുള്‍പ്പെടെ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും, ഗാസയിലെ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. ജനുവരി 14,15 തീയതികളിൽ റാസൽഖൈമ എക്സിബിഷൻ സെന്‍ററിലാണ് സഹായ വസ്തുക്കൾ സമാഹരിച്ചത്. യുഎഇയിൽ നിന്ന് ഗാസയിലേക്ക് അയക്കുന്ന 12-ാമത്തെ സഹായ കപ്പലാണ് സഖർ ഹ്യൂമാനിറ്റേറിയൻ ഷിപ്പ്.