റമദാൻ: അജ്മാനിൽ 207 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്
അജ്മാൻ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി അജ്മാനിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 207 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. വിവിധ രാജ്യങ്ങളിലെ തടവുകാരെ ശിക്ഷാ കാലയളവിലെ നല്ല പെരുമാറ്റത്തിന്‍റെയും ജീവിത രീതിയുടെയും അടിസ്ഥാനത്തിലാണ് മോചനത്തിനായി തെരഞ്ഞെടുത്തത്.
തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം പകരുന്നതിന് അവസരം നൽകാനുള്ള അജ്മാൻ ഭരണാധികാരിയുടെ താൽപര്യത്തിന്‍റെ ഭാഗമാണിത്. ഈ കാരുണ്യ നീക്കത്തിന് അജ്‌മാൻ ഭരണാധികാരിയോട് അജ്മാൻ പൊലിസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി നന്ദിയും കടപ്പാടും അറിയിച്ചു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.