സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ
അബുദാബി: യുഎഇയിൽ സൈബർ തട്ടിപ്പുകളിൽ 35 ശതമാനം വർധനയുണ്ടെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. എസ്എംഎസ്, വാട്സാപ്, ഇമെയിൽ എന്നിവ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്. ‘സമ്മാനം ലഭിച്ചു, ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുക, റീഫണ്ട് ലഭിക്കാനുണ്ട്’ തുടങ്ങി വാഗ്ദാനങ്ങൾ നൽകിയും നിയമപരമെന്ന് തോന്നിപ്പിക്കുന്ന നിർദേശങ്ങൾ മുന്നോട്ട് വെച്ചുമാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ചു വിശ്വസനീയമെന്നു തോന്നിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ നിർമിക്കുന്നതിനാൽ ഇവ തിരിച്ചറിയാനും പ്രയാസമാണ്.
∙ അപരിചിതരിൽ നിന്നു വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
∙ ബാങ്ക് വിവരങ്ങളോ, വൺടൈം പാസ്‌വേഡോ (ഒടിപി) ആരുമായും പങ്കുവയ്ക്കരുത്.
∙ ഔദ്യോഗിക ചാനലുകൾ വഴി മാത്രം സന്ദേശങ്ങൾ സ്ഥിരീകരിക്കുക.
∙ സംശയകരമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ പൊലീസിലും ബാങ്കിലും റിപ്പോർട്ട് ചെയ്യുക. എന്നിവയാണ് തട്ടിപ്പുകൾ ഒഴിവാക്കാൻ അധികൃതർ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ.