അബ്ദുൽ ഗഫൂർ
ദുബായ്: മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറം എടരിക്കോട് സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു. എടരിക്കോട് പഞ്ചായത്തിലെ ചെറുശോല കാക്കത്തടം സ്വദേശി തോട്ടത്തിൽ അബ്ദുൽ ഗഫൂറാണ് 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് തിരിക്കുന്നത്. ദുബായ് രാജകൊട്ടാരത്തിൽ ഉൾപ്പെടെ ജോലി ചെയ്തുവെന്ന സവിശേഷതയുമായാണ് അദ്ദേഹത്തിന്റെ മടക്കം.
ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യ മന്ത്രിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ സെക്രട്ടറിയുടെ വിസയിലായിരുന്നു അദ്ദേഹം ആദ്യമായി യുഎഇയിലെത്തിയത്.
പ്രവാസത്തോട് വിടപറയുന്ന അബ്ദുൽ ഗഫൂറിന് ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് വി.സി. സൈതലവി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കെഎംസിസി ഭാരവാഹികളായ സാദിഖ് തിരൂരങ്ങാടി,ഗഫൂർ കാലടി, യാഹു ഹാജി തെന്നല, ഇർഷാദ് കുണ്ടൂർ, സാലി പുതുപ്പറമ്പ്, റഹ്മത്തുള്ള, വി.കെ. ജലീൽ, ശരീഫ് പെരുമണ്ണ,മുഹമ്മദ് തെന്നല തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.