ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ 15,000 ത്തിലധികം പേർക്ക് സേവനം നൽകിയതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു. വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെ 2117 പാസ്‌പോർട്ടുകൾ, 3589 എമർജൻസി സർട്ടിഫിക്കറ്റുകൾ, 3700ലധികം എക്‌സിറ്റ് പെർമിറ്റുകൾ നേടാനുള്ള സഹായം എന്നിവയാണ് നൽകിയതെന്ന് കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇതിന് പുറമെ പാസ്പോർട്ട് റിപ്പോർട്ട്, തൊഴിൽ റദ്ദാക്കൽ, മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ സാങ്കേതിക ടിക്കറ്റ്, എമിഗ്രേഷൻ റദ്ദാക്കൽ, ഒന്നിലധികം യുഐഡികൾ ലയിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങളാണ് കോൺസുലേറ്റിലെ വിവിധ കൗണ്ടറുകൾ നൽകിയത്.
കോൺസുലേറ്റിലെയും അൽ അവീറിലെയും സേവന കേന്ദ്രങ്ങൾ ഇന്ത്യൻ പൗരന്മാരെ ആനുകൂല്യങ്ങൾ നേടാൻ സഹായിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചുവെന്നും കോൺസുലേറ്റ് അറിയിച്ചു. ഇക്കാര്യത്തിൽ യുഎഇ സർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും കോൺസുലേറ്റ് വ്യക്തമാക്കി.