ദുബായ് അൽ ഖിസൈസ് ക്യാപിറ്റൽ സ്കൂളിൽ അവതരിപ്പിച്ച 'ചുവടുമാറ്റം'.
ദുബായ്: കേരളത്തിന്‍റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ പ്രവാസലോകത്ത് പ്രചരിപ്പിക്കുന്നതിന്‍റ ഭാഗമായി വി.കെ.എം. കളരി സംഘടിപ്പിച്ച 'ചുവടുമാറ്റം' ശ്രദ്ധേയമായി. കളരി ആശാൻ മണികണ്ഠൻ ഗുരുക്കളുടെ നേതൃത്വത്തിൽ ദുബായ് അൽ ഖിസൈസ് ക്യാപിറ്റൽ സ്കൂളിലായിരുന്നു പരിപാടി അരങ്ങേറിയത്.
'കളരി ഇൻ ആക്ഷൻ, വാരിയേഴ്സ് ഇൻ പ്രോഗ്രസ്' എന്ന പ്രമേയത്തിൽ നടന്ന ചടങ്ങ് കളരിപ്പയറ്റിന്‍റെ ശാസ്ത്രീയതയും സാംസ്കാരിക മഹത്ത്വവും വിളിച്ചോതുന്ന വേദിയായി മാറി.
ചടങ്ങിൽ പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള 340-ഓളം വിദ്യാർഥികൾ തങ്ങളുടെ കായികമുറകൾ പ്രദർശിപ്പിച്ചു. മണികണ്ഠൻ ഗുരുക്കളുടെ നേരിട്ടുള്ള സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികൾ ചുവടുകൾ വെച്ചത്.
മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ വികസിക്കുന്ന കളരിപ്പയറ്റ് പരിശീലനം കുട്ടികൾക്ക് ലളിതമായും ശാസ്ത്രീയമായും പഠിച്ചെടുക്കുന്നതിനായി എട്ട് സ്റ്റേജുകളായി വിഭജിച്ച പ്രത്യേക സിലബസാണ് മണികണ്ഠൻ ഗുരുക്കൾ തയ്യാറാക്കിയിരിക്കുന്നത്. ഈ സിലബസിലെ ആദ്യഘട്ടത്തിലുള്ള വിദ്യാർഥികളാണ് ‘ചുവടുമാറ്റത്തിൽ’പങ്കെടുത്തത്.
യുവതലമുറയിൽ ശാരീരികക്ഷമതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം, കേരളത്തിന്‍റെ ആയോധന പൈതൃകം പ്രവാസലോകത്തെ വരുംതലമുറയ്ക്ക് കൈമാറുന്നതിൽ ഇത്തരം കൂട്ടായ്മകൾ നിർണായക പങ്ക് വഹിക്കുമെന്ന് മണികണ്ഠൻ ഗുരുക്കൾ പറഞ്ഞു.