യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുമായി സഹകരിക്കുമെന്ന് ലുലു ഗ്രൂപ്പ്
അബുദാബി: വസ്ത്രമാലിന്യങ്ങൾ കുറയ്ക്കുന്നതിനും ടെക്സ്റ്റൈൽ മേഖലയെ പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ മാതൃകയിലേക്ക് മാറ്റുന്നതിനുമായുള്ള നസീജ് പദ്ധതിയിൽ പങ്കാളിയായി ലുലു.
എമിറേറ്റ്സ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യുഎഇ സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുടെ സാന്നിദ്ധ്യത്തിൽ ലുലു സിഇഒ സെയ്ഫി രൂപാവാല ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
വസ്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചു കളയുന്ന രീതിക്ക് പകരം, അവ വീണ്ടും ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുത്ത് രാജ്യത്തിന്‍റെ സുസ്ഥിര വികസനവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണൽ പ്രോജക്റ്റ്സ് ഓഫിസ്, സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം, എമിറേറ്റ്‌സ് ഫൗണ്ടേഷൻ, തദ്‌വീർ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
യുഎഇയുടെ സുസ്ഥിരവികസനത്തിന് കരുത്തേകുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും, ‘നസീജ്’ പദ്ധതിക്ക് ഏറ്റവും മികച്ച പിന്തുണ നൽകുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. രാജ്യത്തിന്‍റെ നെറ്റ് സീറോ വിഷന് വേഗതപകരുന്നതിനായി പൊതുജന പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിനുള്ള പിന്തുണ നൽകുമെന്നും അദേഹം വ്യക്തമാക്കി. ലുലു സ്റ്റോറുകളിൽ ടെക്സ്റ്റൈൽ റീസൈക്ലിങ്ങ് പോയിന്‍റുകൾ അടക്കം കൂടുതൽ വിപുലമാക്കും. ഉപയോക്താകൾക്ക് ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ ഈ പോയിന്‍റുകളിൽ നിക്ഷേപിച്ച് നസീജ് പദ്ധതിയുടെ ഭാഗമാകാം.
അഡ്നോക് ഡിസ്ട്രിബ്യൂഷൻ, അൽദാർ, ലാൻഡ്മാർക്ക് ഗ്രൂപ്പ്, ഡെലിവെറോ, തലാബത്ത് അടക്കം 14സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.