144 യാചകരെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്: 76,000 ദിർഹം പിടിച്ചെടുത്തു
ഷാർജ: സാമൂഹ്യ സുരക്ഷ വർധിപ്പിക്കുന്നതിനും നിയമവിരുദ്ധമായ ഭിക്ഷാടനം ഇല്ലാതാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി, ഷാർജ പൊലീസ് റമദാൻ മാസത്തിൽ 144 യാചകരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 76,000 ദിർഹം പിടിച്ചെടുത്തു.
ഷാർജ പൊലീസ് ജനറൽ കമാൻഡ് ആരംഭിച്ച 'ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്, കൊടുക്കൽ ഒരു ഉത്തരവാദിത്തമാണ്' എന്ന ബോധവത്ക്കരണ ക്യാംപമ്പയിനിന്‍റെ ഭാഗമായിരുന്നു ഈ നടപടി. ഈ വിഷയം കൈകാര്യം ചെയ്യുന്നതിലുള്ള പൊലീസ് ടീമുകളുടെ സമർപ്പണത്തെ ഷാർജ പൊലീസിലെ സ്പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഒമർ അൽ ഗസൽ പ്രശംസിച്ചു.
യാചന പൊതുജനങ്ങളുടെ ഔദാര്യത്തെ ചൂഷണം ചെയ്യുക മാത്രമല്ല, സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും ജാഗ്രത പാലിക്കാനും അദ്ദേഹം താമസക്കാരോട് അഭ്യർഥിച്ചു.
നിരവധി യാചകർ സംഘടിത ശൃംഖലകൾക്കുള്ളിൽ പ്രവർത്തിക്കുകയും മതപരവും ജീവകാരുണ്യപരവുമായ വികാരങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
തട്ടിപ്പ് തടയുന്നതിനൊപ്പം യഥാർത്ഥത്തിൽ ആവശ്യമുള്ളവർക്ക് സഹായം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗികവും അനുമതിയുള്ളതുമായ ജീവകാരുണ്യ സംഘടനകൾ വഴി മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് പൊലീസ് നിർദേശിച്ചു.