sabarimala temple
പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. പമ്പയിലും നിലയ്ക്കലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുളള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.
പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30 ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും.
തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. തിങ്കളാഴ്ച പുലർച്ചെ വൃശ്ചിക പുലരിയിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ നട തുറക്കുന്നതോടെ ഈവർഷത്തെ തീർത്ഥാടനകാലത്തിന് തുടക്കമാകും.
ദിവസവും പുലർച്ചെ മൂന്നുമണി മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ രാത്രി 11 മണി വരെയായിരിക്കും ദർശനം. മണ്ഡല കാലം ആരംഭിക്കുന്നതോടെ പമ്പയിലും നിലയ്ക്കലും അവസാനഘട്ട ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
പമ്പയിലും നിലയ്ക്കലും തീർഥാടകരുടെ ബസ് പാർക്ക് ചെയ്യുന്നതിനും, ബസിൽ നിന്ന് ഇറങ്ങുന്ന തീർഥാടകരെ മാറ്റി നിർത്താനും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 3000 പേരെ ഉൾക്കൊള്ളാവുന്ന കൂറ്റൻ ജർമൻ പന്തലുകളും സജ്ജമായി കഴിഞ്ഞു.