ഇറാനെതിരേയുള്ള മനുഷ്യാവകാശ ഉപരോധം വീണ്ടും നീട്ടി യൂറോപ്യൻ യൂണിയൻ

 

file photo

World

ഇറാനെതിരേയുള്ള മനുഷ്യാവകാശ ഉപരോധം വീണ്ടും നീട്ടി യൂറോപ്യൻ യൂണിയൻ

നിലവിലെ നിയന്ത്രണങ്ങൾ നീട്ടിയത് 2027 ഏപ്രിൽ 13 വരെ

Reena Varghese

ബ്രസൽസ്: ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ ഒരു വർഷത്തേയ്ക്കു കൂടി നീട്ടി യൂറോപ്യൻ യൂണിയൻ. 2027 ഏപ്രിൽ 13 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ നീട്ടിയതെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.2011 മുതൽ വർഷം തോറും പുതുക്കുന്ന ഈ ഉപരോധം ഇറാനിലെ ആഭ്യന്തര അടിച്ചമർത്തലുകൾക്കെതിരെയുള്ള യൂറോപ്യൻ നിലപാടിന്‍റെ ഭാഗമായാണ് ഇപ്പോഴും തുടരുന്നത്.

യാത്രാ വിലക്ക്, ആസ്തികൾ കണ്ടുകെട്ടൽ എന്നിവയാണ് പ്രധാന ഉപരോധങ്ങൾ. കൂടാതെ, രാജ്യത്തിനുള്ളിൽ ജനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നതിനും കർശന നിരോധനമുണ്ട്.

യൂറോപ്യൻ യൂണിയൻ പൗരന്മാരോ കമ്പനികളോ ഉപരോധപ്പട്ടികയിലുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സാമ്പത്തിക സഹായം നൽകാൻ പാടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നിലവിൽ 262 വ്യക്തികളും 53 സ്ഥാപനങ്ങളുമാണ് യൂറോപ്യൻ യൂണിയന്‍റെ ഈ കരിമ്പട്ടികയിലുള്ളത്. പട്ടികയിലുണ്ടായിരുന്ന ഒരാൾ നിര്യാതനായതിനെത്തുടർന്ന് അയാളെ ഒഴിവാക്കിയിട്ടുണ്ട്. ഇറാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധ സാഹചര്യത്തിലും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് യൂറോപ്യൻ യൂണിയന്‍റെ ഈ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഇറാനിലെ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തുക എന്നൊരു ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ട്.

മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ