മുംബൈ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകരിൽ ഒരാൾ എന്നു കരുതപ്പെടുന്ന സാജിദ് മിറിന് പാക്കിസ്ഥാനിലെ ജയിലിൽ വച്ച് വിഷബാധയേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജൂണിൽ പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്നാണ് ഇയാൾ ജയിലിലായത്. ഭീകര പ്രവർത്തനത്തിനു ഫണ്ട് നൽകിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
കോട് ലാഖ്പത് ജയിലിലായിരുന്ന ഇയാളുടെ സുരക്ഷ കണക്കിലെടുത്താണ് അടുത്തിടെ ദേര ഗാസി ഖാൻ ജയിലിലേക്കു മാറ്റിയത്. അതേസമയം, വിഷബാധയേറ്റെന്നത് കെട്ടിച്ചമച്ച കഥയാണെന്ന സംശയവും ശക്തമാണ്. യുഎസ് അന്വേഷണ ഏജൻസിയായ എഫ്‌ബിഐ തേടുന്ന പ്രതി എന്ന നിലയിൽ യുഎസിലേക്ക് നാടുകടത്തുന്നത് തടയുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വിഷബാധ കഥയെന്നാണ് സംശയം.
അതേസമയം, മിർ ഉൾപ്പെടെ ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയുമായി ബന്ധപ്പെട്ട പലരും പാക്കിസ്ഥാനിൽ അടുത്തിടെ സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. പാക് ഭീകര സംഘടനകൾക്കിടയിലുള്ള സംഘർഷമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.
ലഷ്കർ ഇ തൊയ്ബയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്മെന്‍റ് നടത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന ആളാണ് സാജിദ് മിർ. മുംബൈ ആക്രമണത്തിൽ പങ്കെടുത്തവരുമായി ഇയാൾ തത്സമയം ഫോണിൽ ബന്ധപ്പെട്ടിരുന്നതിന് തെളിവ് കിട്ടിയിരുന്നു. യുഎസും അംഗീകരിച്ച തെളിവുകളാണിത്.