ഖൈബർ പ്രവിശ്യയിൽ വ്യോമാക്രമണം നടത്തി പാക് സേന; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 മരണം
ഇസ്ലാമാബാദ്: തിങ്കളാഴ്ച ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഭീകര ഒളിത്താവളങ്ങളെ കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ മരിച്ചു. ഗ്രാമത്തിലെ സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് വിവരം.
തിറ താഴ്‌വരയിലെ മത്രെ ദാര ഗ്രാമത്തിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
ഭീകരരുടെ ഒളിത്താവളങ്ങൾ ധാരാളമുള്ള സ്ഥലമാണ് ഖൈബർ വാലി താഴ്വര. ഭീകരരെ വധിക്കുന്നതിനായാണ് തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെ വ്യോമസേന ആക്രമണം നടത്തിയത്. തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) തീവ്രവാദികളായിരുന്നു ലക്ഷ്യമെന്ന് വൃത്തങ്ങൾ പറയുന്നു. എന്നാൽ കൊല്ലപ്പെട്ടവരെല്ലാം പ്രദേശത്തെ സാധാകരണക്കാരാണ്. ഒരു ഭീകരൻ പോലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.
സംഭവം പുറത്തു വന്നതിനു പിന്നാലെ ആക്രമണം നടത്തിയിട്ടില്ലെന്ന് അറിയിച്ച് പാക് വ്യോമസേന രംഗത്തെത്തി. എന്നാൽ, ഉന്നത ഇന്‍റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പുലർച്ചെ 2 മണിയോടെ ചൈന നൽകിയ ജെഎഫ്-17 തണ്ടർ ജെറ്റുകൾ ഉപയോഗിച്ചുകൊണ്ട് വ്യോമസേന ഓപ്പറേഷൻ നടത്തുകയായിരുന്നു. കുറഞ്ഞത് എട്ട് എൽഎസ്-6 പ്രിസിഷൻ ഗ്ലൈഡ് ബോംബുകളെങ്കിലും വർഷിച്ചു. ആക്രമണങ്ങൾ സിവിലിയൻ സെറ്റിൽമെന്‍റിലുടനീളം ഒന്നിലധികം സ്ഫോടനങ്ങളുണ്ടായതായി പറയപ്പെടുന്നു.