ഇറാൻ-യുഎസ് സമാധാന കരാർ ഒരാഴ്ചയ്ക്കുള്ളിലെന്നു സൂചന
വാഷിങ്ടൺ: മാസങ്ങളായി തുടരുന്ന ഇറാൻ-അമെരിക്കൻ സംഘർഷം അവസാനിപ്പിച്ച് സമാധാനക്കരാറിലേയ്ക്കു നീങ്ങുന്നതായി ചില സൂചനകൾ. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചില പരാമർശങ്ങളാണ് ഇത്തരമൊരു സൂചന സജീവമാക്കിയത്.
അടുത്തയാഴ്ച തന്‍റെ ചൈനാ സന്ദർശനത്തിനു മുമ്പായി ഇറാനുമായി കരാറിലെത്താൻ കഴിയുമെന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനും അമെരിക്കയും തമ്മിൽ നടക്കുന്ന സംഘർഷം ഒത്തു തീർപ്പാക്കാൻ ധാരണയാകുന്നതായാണ് റിപ്പോർട്ടുകൾ. നിലവിലെ സംഘർഷം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള യുഎസ് നിർദേശം ഇറാൻ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
ചർച്ചകളിലെ പുരോഗതിയെക്കുറിച്ച് വൈറ്റ് ഹൗസിൽ സംസാരിക്കവേ ട്രംപ് സൂചന നൽകിയിരുന്നു. എന്നാൽ ഇറാൻ തങ്ങളുടെ ആണവ പദ്ധതി നിർത്തി വയ്ക്കണമെന്നും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നുമാണ് അദ്ദേഹം ആവർത്തിച്ചു പറഞ്ഞത്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം പുനരാരംഭിക്കണമെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.