യുക്രെയ്നെ വീണ്ടും ഇരുട്ടിലാക്കി റഷ്യ
file photo
കീവ് : റഷ്യയുടെ വൻ തോതിലുള്ള ആക്രമണത്തിൽ യുക്രെയ്ൻ വീണ്ടും ഇരുട്ടിലായി. യുക്രെയ്ന്‍റെ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് റഷ്യ തൊടുത്തു വിട്ട 635 ഡ്രോണുകളും 38 മിസൈലുകളുമാണ് രാജ്യത്തെ ഇരുട്ടിലാക്കിയത്.ഇതിൽ ഭൂരിഭാഗവും യുക്രെയ്ന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തെങ്കിലും 21 പ്രദേശങ്ങളിൽ 31 ലധികം ഡ്രോണുകളാണ് പതിച്ചത്. കീവ്, റിവ്നെ, ടെർണോപിൽ, ഖ്മെൽനിത്സ്കി തുടങ്ങിയ മേഖലകളിൽ വ്യാപകമായ വൈദ്യുതി തടസമാണ് നേരിട്ടത്.
തണുപ്പുകാലത്ത് ക്രിസ്മസിനു മുന്നോടിയായിട്ടുള്ള ഈ ആക്രമണം ജനജീവിതം കൂടുതൽ ദുഷ്കരമാക്കി. ആക്രമണത്തിൽ നാലു വയസുള്ള കുട്ടി ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഝിതോമിർ മേഖലയിലാണ് കുട്ടി കൊല്ലപ്പെട്ടത്. കീവ് മേഖലയിൽ ഒരു സ്ത്രീയും ഖ്മെൽനിത്സ്കി മേഖലയിൽ മറ്റൊരാൾക്കും ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി അറിയിച്ചു.
ഊർജ സൗകര്യങ്ങൾക്കൊപ്പം വീടുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും തകർന്നതോടെ പലയിടത്തും അടിയന്തര വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ക്രിസ്മസിനു മുന്നോടിയായി ജനങ്ങളെ ഭയപ്പെടുത്താനുള്ള റഷ്യയുടെ ശ്രമം എന്നാണ് സെലൻസ്കി ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്. ശീതകാലത്ത് താപനില പൂജ്യത്തിനു താഴെയെത്തിയെ സാഹചര്യത്തിൽ ഊർജ തടസം ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഈ റഷ്യൻ നടപടി സമാധാന ചർച്ചകളുടെ ഇടയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.