സൈനികാഭ്യാസത്തിനിടെ കാണാതായ അമേരിക്കന്‍ സൈനികയുടെ മൃതദേഹം കണ്ടെത്തി
file image
വാഷിങ്ടൺ: മൊറോക്കോയിൽ സൈനികാഭ്യാസത്തിനെത്തിയ ശേഷം കാണാതായ യുഎസ് വനിതാ സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തൊമ്പതു വയസുകാരിയായ മരിയ സൈമൺ കോളിങ്ടൺ എന്ന സൈനികയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൈനികാഭ്യാസത്തിനെത്തി കാണാതായ രണ്ടാമത്തെ സൈനികയുടെ മൃതദേഹവും കണ്ടെത്തിയതായും വിവിധ രാജ്യങ്ങൾ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും അമെരിക്കൻ സൈനിക വക്താവ് വ്യക്തമാക്കി.
കരസേനയും വ്യോമസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ഫ്ലോറിഡയിലെ ടവാരസിൽ നിന്നുള്ള മരിയയുടെ മൃതദേഹം മൊറോക്കോയിലെ ഗ്വെൽമിം സൈനിക ആശുപത്രിയിലേയ്ക്ക് മൊറോക്കൻ സൈനികർ മാറ്റി. എയർ ആൻഡ് മിസൈൽ ഡിഫൻസ് ക്രൂ അംഗമായിരുന്ന മരിയ കോളിങ്ടൺ ജർമനിയിലെ ആൻസ്ബാക്കിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
2023ൽ യുഎസ് സൈന്യത്തിന്‍റെ ഡിലേഡ് എൻട്രി പ്രോഗ്രാമിൽ ചേർന്ന മരിയ 2024ലാണ് സൈനിക സേവനം ആരംഭിച്ചത്. ഒക്ലഹോമയിലെ ഫോർട്ട് സില്ലിൽ അടിസ്ഥാന പരിശീലനവും പ്രത്യേക സൈനിക പരിശീലനവും പൂർത്തിയാക്കിയ അവർക്ക് അർമി സർവീസ് റിബൺ ഉൾപ്പടെയുള്ള ബഹുമതികളും ലഭിച്ചിരുന്നു. ഈ മാസം ഒന്നിനാണ് സ്പെഷ്യലിസ്റ്റ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടത്.
മേയ് രണ്ടിനാണ് ആഫ്രിക്കൻ ലയൺ എന്ന സൈനികാഭ്യാസത്തിനു ശേഷം മരിയയെയും ഒപ്പമുണ്ടായിരുന്ന സൈനികനായ കെൻഡ്രിക് ലാമൊന്‍റിനെയും കാണാതായത്. മൊറോക്കോയിലെ വിനോദയാത്രയ്ക്കിടെ ഇരുവരും പാറക്കെട്ടിൽ നിന്ന് താഴേയ്ക്ക് വീണതായാണ് റിപ്പോർട്ട്.