ഇറാൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി എസ്. ജയശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ ഫോണിൽ ചർച്ച നടത്തി. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ച ജയശങ്കർ മേഖലയിലെ നിലവിലെ സാഹചര്യം ഇന്ത്യയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് അറിയിച്ചു.
വാണിജ്യ കപ്പലുകൾക്കും നാവികർക്കുമെതിരായ ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളെ ഏതു വിഭാഗം നടത്തിയാലും ഇന്ത്യ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണവും നയതന്ത്ര മാർഗങ്ങളും മാത്രമാണ് യഥാർഥ പോംവഴിയെന്നും ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
സമൂഹമാധ്യമമായ എക്സിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് ജയശങ്കർ ഈ വിവരങ്ങൾ അറിയിച്ചത്. നിലവിലെ സംഭവ വികാസങ്ങളെ കുറിച്ചുള്ള ഇറാന്‍റെ നിലപാട് വിദേശകാര്യമന്ത്രി അരാഗ്ചി വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിച്ചതോടെ വാണിജ്യ കപ്പൽ ഗതാഗതത്തിനും ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കും ആശങ്ക ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയ്ക്ക് അതീവ പ്രധാനപ്പെട്ട വിഷയമായി മാറിയിട്ടുണ്ട്.
അതേസമയം അമെരിക്കൻ സെൻട്രൽ കമാൻഡ് പശ്ചിമേഷ്യയിലെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷ ശക്തമാക്കിയതായിഅറിയിച്ചു. ജൂലൈ 30 വരെ 24 കപ്പലുകളുടെ യാത്രാമാർഗം മാറ്റിയതായും രണ്ടു കപ്പലുകൾപ്രവർത്തന രഹിതമാക്കിയതായും രണ്ടെണ്ണത്തിൽ പരിശോധന നടത്തിയതായും സെന്‍റ്കോം വ്യക്തമാക്കി.