"സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്നു''; യുഎന്നിൽ പാക്കിസ്ഥാനെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണെന്നായിരുന്നു ഇന്ത്യയുടെ വിമർശനം. യുഎൻഎച്ച്ആർസി കൗൺസിൽ യോഗത്തിലായിരുന്നു ഇന്ത്യയുടെ രൂക്ഷ വിമർശനം. ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി യോഗത്തിൽ പറഞ്ഞു.
ഞങ്ങളുടെ ഭൂപ്രദേശത്തിനു മേൽ കണ്ണുവയ്ക്കാതെ നിയമവിരുദ്ധമായി കൈയേറിയ ഇന്ത്യൻ പ്രദേശം തിരിച്ചു തരൂ. സ്വന്തം ജനങ്ങളെ കൊല്ലാതെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ നിലനിർത്തുന്ന സമ്പത്‌വ്യവസ്ഥയെയും സൈനിക മേധാവിത്വം ഉപയോഗിച്ച് നിശബ്ദരാക്കിയ ഭരണകൂടത്തെയും പീഡനങ്ങളാല്‍ കളങ്കിതമാക്കിയ മനുഷ്യാവകാശ ചരിത്രത്തെയും രക്ഷിക്കാന്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടതെന്ന് ഇന്ത്യൻ പ്രതിനിധി പരിഹസിച്ചു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സ്വന്തം പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വ്യോമാക്രണം നടത്തി 30 ഓളം സാധാരണക്കാർ മരിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കേന്ദ്രീകരിച്ച് പാക് സേന നടത്തിയ ആക്രമണം പൂർണമായും പരാജയപ്പെടുകയായിരുന്നു. ഇതിനെതിരേയാണ് യുഎന്നിൽ ഇന്ത്യ രൂക്ഷ വിമർശനം ഉന്നയിച്ചത്.