ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്‍റെ ഗവേഷണ നയങ്ങളെ വിമർശിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞന് പ്രവേശനം നിഷേധിച്ച് യുഎസ്. ട്രംപ്യൻ നയങ്ങളെ വിമർശിച്ച് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചതിനാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന് പ്രവേശനം നിഷേധിച്ചത്. സംഭവത്തെ ഫ്രഞ്ച് സർക്കാർ അതിരൂക്ഷമായി വിമർശിച്ചു. ഫ്രഞ്ച് നാഷണൽ സെന്‍റർ ഫൊർ സയന്‍റിഫിക് റിസർച്ചിന്‍റെ (സിഎൻആർഎസ്) ഭാഗമായാണ് ബഹിരാകാശ ശാസ്ത്രജ്ഞൻ യുഎസിലേയ്ക്കു പോയതെന്ന് എഎഫ് പി റിപ്പോർട്ട് ചെയ്തു.
ടെക്സസിലെ ഹ്യൂസ്റ്റണിലെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ശാസ്ത്രജ്ഞനെ മാനദണ്ഡമില്ലാതെ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്. കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി എത്തിയ ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ട്രംപിനെ വിമർശിച്ച് സുഹൃത്തുക്കൾക്ക് പങ്കു വച്ച സന്ദേശം കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്‍റെ ജോലി സ്ഥലത്തെ കംപ്യൂട്ടറും സ്വകാര്യ ഫോണും പരിശോധിച്ചതായും അവിടെ നിന്ന് ട്രംപ് ഭരണകൂടം ശാസ്ത്രജ്ഞരോട് പെരുമാറിയ രീതിയെ കുറിച്ച് ചർച്ച ചെയ്യുന്ന സന്ദേശങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. എഫ്ബിഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗവേഷകനെ അറിയിച്ചെങ്കിലും യാതൊരു കുറ്റവും ചുമത്തില്ലെന്നറിയിച്ചു. അദ്ദേഹത്തിന്‍റെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കണ്ടു കെട്ടിയതിനു പിന്നാലെ നാടു കടത്തുകയും ചെയ്തു. യുഎസ് അധികൃതരുടെ നടപടികളെ ഫ്രഞ്ച് സർക്കാർ ശക്തമായി അപലപിച്ചു.