ഇറാൻ-അമെരിക്ക നിർണായക ചർച്ച വെള്ളിയാഴ്ച
ടെഹ്റാൻ: അനിശ്ചിതത്വത്തിന് ഒടുവിൽ ഇറാനും അമെരിക്കയും തമ്മിലുള്ള ആണവചർച്ച വെള്ളിയാഴ്ച ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ഛിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ ആണവകേന്ദ്രം നിർമിക്കാനുള്ള ഇറാൻ പദ്ധതി തടയുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ബാലിസ്റ്റിക് മിസൈൽ പദ്ധതി ഒഴിച്ചുനിർത്തിയുള്ള ഇറാൻ ചർച്ച വിജയിക്കില്ലെന്ന് അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇസ്താംബൂളിൽ നിന്ന് വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമെരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്കത്തിൽ ഇറാൻ-അമെരിക്ക ആണവ ചർച്ച നടക്കുന്നത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ഛിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന് പറയാനുള്ളത് കേൾക്കണമെന്നും ചർച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് ഒമ്പത് മുസ്ലീം രാജ്യങ്ങൾ അമെരിക്കയെ സമീപിച്ചിരുന്നു. ഗൾഫ് മേഖലയിലെ വൻ സൈനിക സന്നാഹങ്ങൾ തുടരുന്നതിനിടെയാണ് നിർണായക ചർച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും, ഇതിനെതിരേ പോർവിമാനങ്ങൾ അയച്ച് ബോംബ് വർഷിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.