പൈലറ്റ് ലൈസൻസില്ലാതെ 17 വർഷം വിമാനം പറത്തി; വ്യാജ പൈലറ്റ് അറസ്റ്റിൽ
സാങ്കൽപ്പിക ചിത്രം
ഒട്ടാവ: വ്യാജ പൈലറ്റ് ലൈസൻസ് ഉപയോഗിച്ച് 17 വർഷം വിമാനം പറത്തിയ ആൾ അറസ്റ്റിൽ. മുൻ എയർ കാനഡ പൈലറ്റാണ് അറസ്റ്റിലായത്. വിമാനം പറത്താനുള്ള ലൈസൻസോ പ്രത്യേക പരിശീലനമോ ഒന്നും തന്നെ ഇല്ലാതെയാണ് ഇയാൾ വിമാനം പറത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. തട്ടിപ്പ്, വ്യാജരേഖകള്‍ ചമയ്ക്കല്‍, വ്യാജ മുദ്ര കൈവശം വെക്കല്‍ എന്നിയുള്‍പ്പടെ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
2009 മുതൽ 2025 വരെ ഇയാൾ ആയിരത്തിലധികം ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളാണ് ഇയാൾ നടത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം, ഇയാള്‍ പൈലറ്റ് ഇന്‍ കമാന്‍ഡ് പദവിയിലേക്ക് ഉയരുകയും, 17 വര്‍ഷത്തോളം ബോയിങ് 767, 777, 787 വിമാനങ്ങള്‍ പറത്തുകയും ചെയ്തു. ഇക്കാലയളവില്‍ 30 ലക്ഷം കനേഡിയന്‍ ഡോളര്‍ ശമ്പളമായി കൈപ്പറ്റി.
2025ല്‍ സര്‍ടിഫിക്കറ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അപാകത കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എയര്‍ കാനഡ അധികൃതരെ വിവരമറിയിച്ചു. 2025-ല്‍ ഇയാള്‍ വിരമിച്ച ശേഷമാണ് വിശദമായ അന്വേഷണം നടന്നത്.