ലാഹോറിൽ നടക്കുന്ന ലോക മത സമ്മേളനത്തിൽ ഫാ.ഡോ. ജോസഫ് വർഗീസ് വിശിഷ്ടാതിഥി
getty image
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ ലോക മതങ്ങളെ കുറിച്ചുള്ള എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ (ICWR-2025) പ്രസംഗിക്കാൻ മലയാളിയായ ഫാ.ഡോ. ജോസഫ് വർഗീസിന്വിശിഷ്ടാതിഥിയായി ക്ഷണം. ഒക്റ്റോബർ 25,26 തിയതികളിൽ പാക്കിസ്ഥാനിലെ ലാഹോറിലുള്ള മിൻഹാജ് സർവകലാശാലയിലാണ് സമ്മേളനം നടക്കുന്നത്. പത്തനം തിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ് അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്‍റെ അമെരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ്.
ലോകമെമ്പാടുമുള്ള മതാന്തര പ്രവർത്തനങ്ങൾക്കും യുഎസ്എയിലെ നാഷണൽ കൗൺസിൽ ഒഫ് ചർച്ചസുമായുള്ള ജോസഫച്ചന്‍റെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.
'ഭീകരവാദത്തെ അതിന്‍റെ വേരുകളിൽ തടയുക, പ്രതിരോധ ശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്‍റെ പ്രധാന വിഷയം. മിൻഹാജ് സർവകലാശാലയും പാക്കിസ്ഥാൻ സർക്കാരും സംയുക്തമായാണ് ഈ സമ്മേളനം സ്പോൺസർ ചെയ്യുന്നത്. പാക്കിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻനിരയിലാണ് മിൻഹാജ് സർവകലാശാല.
മതാന്തര പ്രവർത്തനങ്ങൾക്കും മത തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകൾക്കും പ്രശസ്തമാണ് ഈ സർവകലാശാല. ഷെയ്ഖ് ഉൽ ഇസ്ലാമും പ്രൊഫ.ഡോ.മുഹമ്മദ് താഹിർ-ഉൽ-ഖാദ്രിയും ചേർന്ന് 1986ൽ സ്ഥാപിച്ച മിൻഹാജ് യൂണിവേഴ്സിറ്റി ലാഹോർ (MUL) സർക്കാർ അംഗീകൃതമാണ്. പാക്കിസ്ഥാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർവകലാശാലയെ മികച്ച വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 36 അക്കാദമിക് സ്കൂളുകളും പതിനൊന്ന് ഫാക്കൽറ്റികളുമുണ്ട് ഇവിടെ. അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്റ്ററൽ പ്രോഗ്രാമുകളിലായി പതിനയ്യായിരത്തിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ മതങ്ങളുടെ ദൈവശാസ്ത്രം സംബന്ധിച്ച് അക്കാദമിക് ഗവേഷണവും സംവാദവും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഈ സർവകലാശാല ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ സമ്മേളന വിഷയങ്ങൾ ഇവയായിരുന്നു:
മതപരമായ ബഹുസ്വരതയും ലോക സമാധാനവും(2017) , ലോകമതങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം(2018), ശാസ്ത്രം, കാരണം, മതം(2019) ആത്മീയതയും മതവും(2021-വെർച്വൽ) മതപരമായ വ്യത്യാസങ്ങൾ, മതാന്തര സംഭാഷണത്തിനുള്ള പുതിയ സാധ്യതകൾ(2022), ഉത്തരാധുനിക ലോകത്തിലെ മതങ്ങൾ-കാഴ്ചപ്പാടുകളും വെല്ലുവിളികളും(2023) മതത്തിന്‍റെ പേരിലുള്ള രാഷ്ട്രീയവും അക്രമവും(2024) .
ലോകസമാധാനത്തിനായി ഒരു വൈദികൻ:
ലോകമെമ്പാടും സമാധാന ദൗത്യ യാത്രകളിലൂടെയും പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ് ഫാ. ജോസഫ് വർഗീസ്. മതങ്ങൾ തമ്മിലും വ്യത്യസ്ത മത പാരമ്പര്യങ്ങൾക്കിടയിലും ക്രിയാത്മകമായ ഇടപെടലുകൾക്കും സഹകരണത്തിനും അദ്ദേഹം നേതൃത്വം നൽകുന്നു.
ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഒഫ് തിയോളജിയിൽ ആരാധനക്രമ പഠനത്തിന് പ്രൊഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്‍റെ (IRFT-New York) എക്സിക്യൂട്ടീവ് ഡയറക്റ്ററായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ(RFP-USA) അംഗമായും നാഷണൽ കൗൺസിൽ ഒഫ് ചർച്ചസ് യുഎസ്എയുടെ ഇന്‍റർ റിലീജിയസ് ഡയലോഗുകളുടെ(NCC-USA) കോ- കൺവീനറായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 37 അംഗ കൂട്ടായ്മകളെയം 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഒഫ് ചർച്ചസിന്‍റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്‍റെ കോ-കൺവീനർ കൂടിയാണ് ജോസഫ്.
സത്യവും സാമൂഹിക നീതിയും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാഷണൽ കൗൺസിൽ ഒഫ് ചർച്ചസിന്‍റെ ഉപദേശക സമിതിയിലേയ്ക്ക് 2017ൽ ഫാ. ജോസഫ് വർഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. 2017 ഫെബ്രുവരി അഞ്ചിന് ന്യൂയോർക്കിലെ യുഎൻ പ്ലാസയിൽ നടന്ന മതങ്ങളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്തം എന്ന വിഷയത്തെ കുറിച്ചുള്ള യുഎൻ കോൺഫറൻസിൽ അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. 2018 നവംബർ രണ്ടു മുതൽ ആറു വരെ ക്യാനഡയിലെ ടൊറാന്‍റോയിൽ നടന്ന ലോക മതപാർലമെന്‍റിൽ അച്ചൻ മോഡറേറ്ററായിരുന്നു.
മതപരമായ ബഹുസ്വരതയുമായി ഇടപഴകുന്നതിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ലോക പാർലമെന്‍റിൽ നടന്ന ചർച്ചയിലും 2023 ഓഗസ്റ്റ് 14-18 തിയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് കൺവൻഷൻ സെന്‍ററിൽ നടന്ന ചർച്ചയിലും അദ്ദേഹം മോഡറേറ്ററായി. ന്യൂയോർക്കിലെ യുഎൻ പ്ലാസ ആസ്ഥാനമായ സമാധാനത്തിനായുള്ള ചർച്ചയിലും അദ്ദേഹം മോഡറേറ്ററായിരുന്നു. ന്യൂയോർക്കിലെ യുഎൻ പ്ലാസ ആസ്ഥാനമായ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്ക് 2018ൽ നാമനിർദേശം ചെയ്യപ്പെട്ട ഫാ.ജോസഫ് വർഗീസ് ഇപ്പോഴും ആ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായി തുടരുന്നു.
ഇറാഖ് യുദ്ധ കാലത്തും അതിനു ശേഷമുണ്ടായ അഭയാർഥി പ്രതിസന്ധി സമയത്തും യുഎസ് പുരോഹിതരുമായി ചേർന്ന് ജോർദ്ദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലേയ്ക്ക് ദുരിതാശ്വാസ സഹായങ്ങളുമായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. യുദ്ധകാലത്ത് സമാധാന ദൗത്യത്തിനായി ലോക മത നേതാക്കളുമായി നടത്തിയ സന്ദർശനത്തിനു ശേഷം അദ്ദേഹം യുക്രെയ്നിലെ കീവിൽ നിന്ന് മടങ്ങി. 2018 ഡിസംബർ 17-19 തിയതികളിൽ തിരുപ്പതിയിൽ നടന്ന ഇന്‍റർനാഷണൽ ഹിന്ദു-ക്രിസ്ത്യൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ് ക്രിസ്ത്യൻ മതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.