ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാറും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും
photo : PTI
ഇന്ത്യ ഒരു ആഗോള സൂപ്പർ പവർ ആണെന്നും പ്രതിരോധം നവീകരണം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പത്തെക്കാളും ശക്തമാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യേഷ്യയിൽ നിലവിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിൽ ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തത്തിനു വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. പ്രതിരോധ സഹകരണങ്ങൾക്കായി ഇരു രാജ്യങ്ങളും ഒരു ധാരണാപത്രം ഒപ്പിടാൻ ഒരുങ്ങുകയാണെന്നും ഗിഡിയോൺ സാർ വെളിപ്പെടുത്തി.
പ്രതിരോധം, കൃഷി, സമ്പദ് വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഈ ബന്ധം ശക്തിപ്പെടുത്താൻ ഇസ്രയേൽ എപ്പോഴും ആഗ്രഹിക്കുന്നു. ഭീകര വാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഇസ്രയേലും ഒരേ വേദനയും അനുഭവവുമാണ് പങ്കു വയ്ക്കുന്നത്. ലഷ്കർ-ഇ-തോയ്ബയെ പോലുള്ള സംഘടനകളെ ഭീകരവാദ ഗ്രൂപ്പുകളായി കണക്കാക്കുകയും ഇന്‍റലിജൻസ്, സാങ്കേതിക വിദ്യ, പ്രതിരോധം എന്നിവയിൽ അടുത്ത സഹകരണം പുലർത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരതയെ നേരിടുന്നതിലെ തങ്ങളുടെ അനുഭവം ഇന്ത്യയുമായി പങ്കു വയ്ക്കാൻ ഇസ്രയേൽ തയാറാണെന്നും ഗിഡിയോൺ കൂട്ടിച്ചേർത്തു.