അഹമ്മദാബാദ് വിമാനദുരന്തം
getty image
മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട നാലു യാത്രക്കാരുടെ കുടുംബങ്ങൾ വിമാന നിർമാതാക്കളായ ബോയിങ് കമ്പനിക്കും വിമാന ഭാഗങ്ങൾ നിർമിക്കുന്ന ഹണിവെൽ ഇന്‍റർനാഷണലിനും എതിരെ യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ജൂൺ 12 ന് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഒഫിനു തൊട്ടു പിന്നാലെ തകർന്നു വീണ് 241 യാത്രക്കാരടക്കം 260 പേർ കൊല്ലപ്പെട്ട ദുരന്തമാണ് കേസിന് ആധാരം.
തകരാറുള്ള ഫ്യൂവൽ കട്ട് ഒഫ് സ്വിച്ചാണ്അപകടത്തിനു പ്രധാന കാരണമായതെന്നും ഇത് കമ്പനികളുടെ നിർമാണപ്പിഴവിന്‍റെയും അനാസ്ഥയുടെയും ഫലമാണെന്നും കുടുംബങ്ങൾ ആരോപിക്കുന്നു. കേസിൽ ബോയിങ്, ഹണിവെൽ കമ്പനികളുടെ ഉൽപന്നങ്ങളിലെ വീഴ്ചയാണ് ദുരന്തത്തിന് വഴി വച്ചതെന്നാണ് വാദം.
വിമാനത്തിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടെന്നും ഇത് ഗുരുതരമായ ജീവഹാനിക്ക് കാരണമായെന്നും കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ദുരന്തം രാജ്യാന്തര വ്യോമയാന മേഖലയിൽ വൻ ചർച്ചകൾക്ക് വഴി വെച്ചു. യുഎസ് കോടതിയിൽ നടക്കുന്ന ഈ കേസ് വിമാന നിർമാണ കമ്പനികളുടെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള നിയമ പോരാട്ടങ്ങൾക്ക് നിയമ പോരാട്ടങ്ങളിൽ നിർണായകമാകും എന്നു കരുതപ്പെടുന്നു.