അത്താഴ വിരുന്നിനിടെ ട്രംപ്, അക്രമിയുടെ ദൃശ്യം
വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വേദിയിൽ ഇരിക്കുമ്പോഴായിരുന്നു വെടിവയ്പ്പ്. തുടർന്ന് ട്രംപിനേയും പ്രഥമ വനിത മെലാനിയേയും സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
വാഷിങ്ണിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിടെയായിരുന്നു സംഭവം. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വൈറ്റ്ഹൗസ് ലേഖകരായ മാധ്യമപ്രവർത്തരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. അതിനിടെ അക്രമിയുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. അതിനിടെ ഒരു സീക്രട്ട് സർവീസ് ഏജന്‍റിന് പരുക്കേറ്റിട്ടുണ്ടെന്നും ട്രംപ് സ്ഥിരീകരിച്ചു.
വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.