ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്ന ഹർഷിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.ഹിസ് ബുള്ള തലവൻ നയീം ഖാസമിന്‍റെ അനന്തരവനും അദ്ദേഹത്തിന്‍റെ പേഴ്സണൽ സെക്രട്ടറിയുമായിരുന്നു അലി യൂസഫ് ഹർഷി.
ഖാസമിന്‍റെ ഓഫീസിന്‍റെ സുരക്ഷയും ദൈനംദിന കാര്യങ്ങളും നിയന്ത്രിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നു. അമെരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ ലബനനിൽ ഉടനീളം 100 കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 254 പേർ ആ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്നസ് എന്ന് ഇസ്രയേൽ പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയിൽ നൂറിലധികം വ്യോമാക്രമണങ്ങളാണ് നടന്നത്. ബെയ്റൂത്ത്, സിഡോൺ, ടയർ, ബിഖ എന്നിവിടങ്ങളിലെ ജനവാസമേഖലയിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ലബനൻ സർക്കാർ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. സംഭവത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അപലപിച്ചു. ലബനന് നേരെയുള്ള ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.